National
ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല.
കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാൻ കുങ്കി ആനകളെയും ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തിയത്.
പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞുവീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.